Tuesday, September 15, 2026

ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്....


പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു ചേരുന്നതാണ് നമ്മുടെ സമൂഹത്തിന്റെ ഒരു പൊതുസ്വഭാവം... അതിപ്പോൾ പഠിത്തം കഴിഞ്ഞാൽ ജോലി ആയില്ലേ, ജോലി ആയാൽ കല്യാണമായില്ലേ, കല്യാണം കഴിഞ്ഞാൽ കുട്ടികളായില്ലേ എന്നിങ്ങനെ ഒരു ലൂപ് പോലെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... എന്നാൽ ഈ ഒരു ഘട്ടത്തിലേക്കുള്ള transition എത്രത്തോളം ബുദ്ധിമുട്ടേറിയതും വെല്ലുവിളികൾ നിറഞ്ഞതുമാണെന്ന് പലപ്പോഴും നമ്മൾ ചർച്ച ചെയ്യാറേയില്ല...


കുട്ടിയായിരിക്കുമ്പോൾ വേഗം വളർന്നു വലുതായാൽ മതിയായിരുന്നുവെന്നും, ജോലിയും പണവും എല്ലാം പ്രായത്തിനനുസരിച്ചു തനിയെ കടന്നു വരുന്നതുമാണെന്നും ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു... എന്നാൽ പതിനെട്ടിന്റെ കടമ്പ കടന്ന് മുന്നോട്ട് പോവാൻ തുടങ്ങിയതനുസരിച്ച്, സാഹചര്യങ്ങളും അനുഭവങ്ങളുമെല്ലാം മാറിമറിയാൻ തുടങ്ങിയെന്നത് സത്യമല്ലേ??? ഒരു കുട്ടിയെന്നതിൽ നിന്നും മുന്നോട്ട് കടന്നു, എന്നാൽ ഒരു മുതിർന്ന വ്യക്തിയായി അംഗീകരിക്കപ്പെടുന്നുമില്ല, ഇതിനിടയിൽ നമ്മുടെ സ്ഥാനം എവിടെ എന്ന ചോദ്യം ഒരിക്കലെങ്കിലും നാം ഓരോരുത്തരെയും അലട്ടിയിരിക്കും... ഒരു കുട്ടി എന്ന നിലയിൽ നിന്നും പലപ്പോഴായി മാനസികമായി നമ്മൾ ഏറെ മുന്നോട്ടുവന്നിട്ടുണ്ടാവും... അതുകൊണ്ട് തന്നെ മനുഷ്യ ബന്ധങ്ങൾക്കും സ്നേഹത്തിനും സൗഹൃദത്തിനും കൂടുതൽ സ്ഥാനവും കടന്നുവന്നിട്ടുണ്ടാകും... കലാലയവും ഒട്ടേറെ സൗഹൃദങ്ങളുമായി നല്ല ദിനരാത്രങ്ങൾ ജീവിതത്തിൽ വന്നുപോയിട്ടുണ്ടാവും... അതേസമയം തന്നെ പലയിടത്തും വെല്ലുവിളികളും തിരിച്ചടികളുമാണ് ഈ പ്രായത്തിൽ നമ്മെ വരവേറ്റത്. ആദ്യമായി സ്വന്തം comfort zone വിട്ട് പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റൊരു നഗരത്തിലേക്ക് ചേക്കേറുന്നതുമുതൽ യഥാർത്ഥ പരീക്ഷണവും ആരംഭിക്കുകയായി... അതുവരെ അനുവർത്തിച്ചു വന്ന ശീലങ്ങളും കൂടപ്പിറപ്പുപോൽ ഒപ്പമുണ്ടായിരുന്ന സൗഹൃദങ്ങളും വീടും വീട്ടുക്കാരുമെല്ലാം ആദ്യമായി തനിക്കന്യമായി മാറും... സ്വന്തം വീട്ടിൽ പോലും ഒരു അതിഥിയെ പോലെ ഇടവേളകളിൽ മാത്രം ഓടിയെത്തി ഒരു പകലിനും രാത്രിക്കുമപ്പുറം വീണ്ടും തെരക്കുകളുടെ ലോകത്തേക്ക് മനസ്സില്ലാമനസ്സോടെ മടങ്ങി പോവേണ്ടി വരും... പുഞ്ചിരിക്ക് സ്നേഹത്തിന്റെ മുഖം മാത്രമല്ലയെന്ന് നാം തിരിച്ചറിയും... അതുവരെയും പരിചയമുണ്ടായിരുന്ന നിഷ്കളങ്കരായ മനുഷ്യർക്കപ്പുറം സ്വാർത്ഥതയുടെ മുഖം മൂടിയണിഞ്ഞ മത്സരബുദ്ധിയോടെ മാത്രം ജീവിതത്തെ നോക്കി കാണുന്ന നാഗരിക മനുഷ്യരുമായും ഈ കാലയളവിൽ നാം ഇടപഴകേണ്ടി വരും... എപ്പോഴും കൂടെയുണ്ടാവും എന്ന് വിചാരിച്ചവർ പോലും പല വഴികളിലേക്ക് നമ്മളിൽ നിന്നും ഇറങ്ങി പോയിട്ടുണ്ടാവാം... അപരിചിതരായി തീർന്നിട്ടുണ്ടാകാം... പരസ്പരം കണ്ടാൽ ഒരിക്കലും തിരിച്ചറിയാത്ത വിധം അകന്നു പോയിട്ടുമുണ്ടാവാം... അൽപ്പായുസ്സ് മാത്രമുള്ള സൗഹൃദങ്ങളും പ്രണയങ്ങളും വന്നുപോയിട്ടുണ്ടാകാം... ചില വേർപിരിയലുകളെങ്കിലും നിരാശയുടെ, കണ്ണീരിന്റെ രാത്രികൾ ബാക്കി വച്ചിട്ടാവും കടന്നു പോയിരിക്കുക... 


കുട്ടിയാവുമ്പോൾ കാണുന്ന സ്വപ്നങ്ങൾക്ക് ചിറകു വക്കുന്നതും, ആ സ്വപ്നത്തിനു പിന്നാലെ പറക്കാൻ ആഗ്രഹിക്കുന്നതും ചിലപ്പോഴെങ്കിലും ആ യാത്രക്കിടയിൽ ചിറകുകൾ കരിഞ്ഞുപോയി താഴെ വീഴുന്നതും നമ്മൾ അനുഭവിച്ചതാണ്, വീഴ്ച്ചയിൽ നിന്നും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പറക്കാൻ ശ്രമിക്കുന്നവരിൽ ചിലർക്കെങ്കിലും എവിടെയൊക്കെയോ തന്റെ ഊർജ്ജം നഷ്ട്ടമായിയെന്ന തോന്നലും കൂടെ കൂടിയിട്ടുണ്ടാവും... തിരിച്ചടികളുടെ പടുകുഴിയിൽ വീണാലും, പതറാതെ തലയുയർത്തി മുന്നോട്ട് പോവുന്നവർ എന്നും ഒരു പ്രചോദനവുമാണ്...


ഒരു കാലത്ത് കണ്ടു ചിരിച്ചിരുന്ന ചലച്ചിത്ര രംഗങ്ങൾ ജീവിതത്തിലെ ഏടുകളായി മാറിയതും ഈ പ്രായത്തിലാണെന്ന സത്യം പലരും പറയാറുണ്ട്... നാടോടിക്കാറ്റും വിനോദയാത്രയും വെള്ളാനകളുടെ നാടും രസതന്ത്രവും അയാളും ഞാനും തമ്മിലും ഒടുവിൽ നമ്മൾ കണ്ട പൊന്മാനമുൾപ്പെടെ കേവലം സിനിമകൾ മാത്രമല്ലെന്നും അതിലെല്ലാം എവിടെയൊക്കെയോ നമ്മളെ തന്നെയാണ് കാണുന്നതെന്നും നാം പറയാതെ പറയുന്നു...


എവിടെയാണ് തെറ്റിപ്പോയത്?ഏതു തീരുമാനമാണ് തനിക്ക് തിരിച്ചടിയായത്?എവിടെയാണ് താൻ മനുഷ്യരിൽ നിന്നുമകന്നത്? അങ്ങനെയങ്ങനെ ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ആവർത്തിച്ചു ചോദിച്ചിട്ടും ഒരുത്തരം കണ്ടെത്താൻ നമുക്ക് പലപ്പോഴും കഴിയുന്നില്ല... സ്വന്തം കരച്ചിലുകളും വേദനയും ഒരു റൂമിനോടും കട്ടിലിനോടും മാത്രം പങ്കുവക്കുവാൻ വിധിക്കപ്പെട്ടവരാണ് ഈ പ്രായം കഴിഞ്ഞവർ എന്ന് തോന്നിയിട്ടുണ്ട്... ഒന്ന് കണ്ണു കലങ്ങി കണ്ടാല്ലോ, മുഖം വാടി കണ്ടാല്ലോ കുറ്റപ്പെടുത്തുന്നവരും നിനക്ക് മാത്രമല്ല പ്രശ്നങ്ങൾ എന്നും പറഞ്ഞു ശകാരിക്കുന്നവരുമായ ഈ സമൂഹത്തിൽ നിന്നും അധികം പ്രതീക്ഷിക്കാൻ നമുക്കും വഴിയില്ല... എന്നെങ്കിലും എല്ലാം ശരിയാവും എന്ന ചിന്തയിൽ, യാന്ത്രികമായി ജീവിതം മുന്നോട്ട് നയിച്ച്, ആഗ്രഹങ്ങളെ ഒരു പെട്ടിക്കുള്ളിൽ അടച്ചു വച്ച് ഉത്തരവാദിത്വങ്ങളുടെ മേലങ്കിയണിഞ്ഞ് തളരാതെ, വീണുപോവാതെ മുന്നോട്ട് പോകുന്ന കൂട്ടുകാരെ, ഇത് നിങ്ങളെ കുറിച്ചുള്ള, അല്ല "നമ്മളെ" കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് മാത്രമാണ്... പറയാൻ ഇനിയും അവരവരുടേതായ എത്രയോ പരിമിതികൾ നമ്മൾക്ക് ഉണ്ട്, എങ്കിലും ഇതുവരെയുമെന്ന പോലെ തളർന്നു വീഴാതെ ഇനിയും മുന്നോട്ട് പോവുക, ഇടക്കെല്ലാം തിരിഞ്ഞ് നോക്കുമ്പോൾ ചിരിക്കുന്ന മുഖമുള്ള, സന്തോഷത്തിൽ മതിമറന്നു നിൽക്കുന്ന നമ്മളെ തന്നെ എവിടെയെങ്കിലും കാണാൻ കഴിഞ്ഞേക്കാം, ആ ചിത്രം എന്നും മനസ്സിൽ സൂക്ഷിച്ചോള്ളൂ, ഈ യാത്രയിൽ അതും നമുക്ക് കൂട്ടായിരിക്കട്ടെ... തനിക്ക് ഇനി കഴിയില്ല, തോറ്റുപോയി എന്ന് തോന്നിയാൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ച് ഓർക്കൂ, അവരുടെ മുഖവും അവർ തന്ന സ്നേഹവും നിഷ്കളങ്കമായ ചിരിയും നിങ്ങളെ ഒരുപക്ഷെ പിടിച്ചെഴുന്നേൽപ്പിക്കാം... മനുഷ്യൻ ശരിക്കും ഭാഗ്യവാനാണ്, കാരണം അവനു തല ചായ്ച്ചു കരയാൻ, ഒന്ന് കെട്ടിപ്പിടിക്കാൻ, കൈ പിടിച്ചു കയറ്റാൻ മറ്റൊരു മനുഷ്യൻ എങ്കിലും ഉണ്ടല്ലോ, ഇല്ല എന്ന് പറയണ്ട, ഒരാളെങ്കിലും നമ്മെ കേൾക്കാനും കൂടെ നിൽക്കാനും ഈ ഭൂമി മലയാളത്തിൽ ഉണ്ടാവും... നിരാശയാൽ ചില നിമിഷങ്ങളിൽ കൈവിട്ട ശ്രമങ്ങൾക്ക് മുതിരും മുമ്പ്, തിരിച്ച് വരാൻ പ്രേരിപ്പിക്കുന്ന ആ മനുഷ്യരെയൊന്നു ഓർത്തു നോക്കൂ, നമ്മൾ എവിടെയും പരാജയപ്പെട്ടിട്ടില്ല, ഇന്ന് കൈമോശം വന്നുവെന്ന് പറയുന്നതെല്ലാം കേവലം കാലത്തിന്റെ വികൃതികൾ മാത്രം, ചില പരീക്ഷണങ്ങൾ മാത്രം... ഒരുനാൾ നാം ആഗ്രഹിച്ചതെല്ലാം നമുക്ക് നേടിയെടുക്കാം, അതിനു വേണ്ടി ശ്രമിക്കുന്ന ഒരു മനസ്സുണ്ടായാൽ മതി...


വായിച്ചു തളർന്നുവോ? അതോ തീർത്തും അപരിചിതമായി തോന്നിയോ? ഇത് ഒന്നോ രണ്ടോ പേരുടെ കഥയല്ല... പലരിലൂടെയും പറഞ്ഞും കണ്ടും അനുഭവിച്ചുമറിഞ്ഞ സത്യങ്ങൾ മാത്രമാണ്... ഒരു കാര്യം കൂടെ പറഞ്ഞുവക്കട്ടെ, ഈ ഒരു നിരാശയുടെ മുടുപടം മാറ്റാൻ കഴിയുന്നത് യൂട്യൂബിൽ കാണുന്ന മോട്ടിവേഷൻ ക്ലാസുകൾക്കോ പങ്കെടുക്കുന്ന പരിപാടികൾക്കോ ഒന്നുമല്ല, മറിച്ച് സ്വയം നമുക്ക് തന്നെയാണ്... മാറണമെന്ന് നാം ചിന്തിക്കുന്ന ആ നിമിഷം മുതൽ മാറ്റം സംഭവിച്ചു തുടങ്ങുകയായി... നല്ല ഒരു ഭാവിയുടെ പ്രതീക്ഷകൾക്ക് ചിറക് വക്കുകയായി... അപ്പോഴും ഒരു കാര്യം ഓർമിപ്പിക്കട്ടെ... ഈ കെട്ടകാലത്തും കൂടെനിൽക്കുന്നവരെ, നമുക്ക് വേണ്ടി സമയം കണ്ടെത്തുന്നവരെ, കേൾക്കാൻ മനസ്സ് കാണിക്കുന്നവരെ നാളെ മറക്കാതിരിക്കുക, എന്നും ചേർത്തു നിർത്തുക, ഒരുപക്ഷെ ഇതുപോലെ കേൾക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ,കൂടെ നിൽക്കാൻ ഒരു മനുഷ്യനെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരും ഏറെ ദൂരം സഞ്ചരിച്ചിരുന്നേനെ... വർണപട്ടങ്ങൾ പോലെ... 


നിന്റെ ഇരുപതുകളാണ് ജീവിതത്തിലെ സുവർണകാലമെന്ന് പറയാൻ സിനിമ കഥയിൽ പറ്റുമായിരിക്കും,പക്ഷെ യാഥാർത്ഥ്യം എത്രയോ അകലെയാണല്ലോ...

നല്ലൊരു പണി കിട്ടി

 മുംബൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിലുണ്ടായ ഒരു രസകരമായ അനുഭവം പറയാം... ഇങ്ങനെ ചില സഹയാത്രികരെ കൊണ്ട് ഒരു കോച്ചിലുള്ള ബാക്കി ആളുകൾ കൂടി ബുദ്ധിമുട്ടുകയെന്ന് വച്ചാൽ അത് വല്ലാത്തൊരു കഷ്ട്ടം തന്നെ...

എന്റെ പ്ലാനിംങും യാത്രയുമെല്ലാം പെട്ടെന്ന് നടത്തുന്നത് കൊണ്ട് ടിക്കറ്റ് കിട്ടിയത് തന്നെ മഹാഭാഗ്യം, അതിനുള്ള നന്ദി തത്ക്കാൽ ടിക്കറ്റ് എടുത്തു തന്ന സുഹൃത്തിനു സമർപ്പിക്കട്ടെ (തത്കാൽ എടുക്കാൻ നേരം എന്റെ ഫോണിന് അതുവരെയുമില്ലാത്ത അസുഖമാണ്, പിന്നെ കുറച്ച് നേരത്തേക്ക് ഫോൺ തനിഷ്ടത്തോടെ പ്രവർത്തിക്കും, എന്തരാണോ എന്തോ? ) 


വർക്കിംഗ്‌ ഡേയുടെ തിരക്ക് നിരത്തിൽ ഉണ്ടായിരുന്നെങ്കിലും എങ്ങനെയോ സമയത്തിന് സ്റ്റേഷനിൽ എത്തി, S6/35/UB enna സീറ്റും തപ്പി ഒടുവിൽ അവിടെ എത്തി... സീറ്റിൽ അപ്പോഴേക്കും ബാക്കിയുള്ളവർ എത്തിയിരുന്നു, ഇനി ഒരു 26-27 മണിക്കൂർ ഇവരാണ് തന്റെ കൂട്ട്... ഭാഗ്യം അവിടെ ഉള്ളവരൊക്കെ മലയാളികൾ തന്നെ, എല്ലാവരും നാട്ടിലേക്കും... കൂട്ടത്തിൽ ഒരു ചെറുപ്പക്കാരൻ പയ്യൻ, കോഴിക്കോട്ടേക്ക്... വൃദ്ധ ദമ്പതികൾ, ആലുവയിലേക്ക്... പിന്നെ തിരുവനന്തപുരത്തേക്ക് ഒരു ബിസിനസ്സുകാരനും... അങ്ങനെ വൈകാതെ തന്നെ യാത്ര തുടങ്ങി... ചെറിയൊരു മഴയുടെ ലക്ഷണം ആകാശത്തുണ്ടായിരുന്നത് കൊണ്ട് കാഴ്ച്ചയും കണ്ട് പകൽ സമയം അങ്ങ് പോയി... അതിനിടയിൽ എല്ലാവരും കൊറച്ചു നേരം സംസാരിച്ചു, ഉച്ചക്ക് കഴിക്കാനായി കൊണ്ടു വന്ന ഭക്ഷണം പങ്കു വച്ചു, അങ്ങനെ പെട്ടെന്ന് തന്നെ ആ ഭാഗത്ത്‌ ഒരു സൗഹൃദാന്തരീക്ഷം തന്നെ ഞങ്ങളുണ്ടാക്കി... ഒടുവിൽ നേരം ഇരുട്ടി, എല്ലാവരും ചെറിയ തോതിൽ ഭക്ഷണവും കഴിച്ച് തങ്ങളുടെ ലോകത്ത് മടങ്ങി, തന്റെ assignment വർക്കുകൾ തീർക്കാൻ ഞാനും ബിസിനസ്‌ കാര്യങ്ങൾക്കായി ബിസിനസുക്കാരൻ ചേട്ടനും ലാപ്ടോപ്പിൽ മുഴുകി, ആ ദമ്പതികൾ ആകട്ടെ വാഷ്റൂമിൽ പോയതുമായിരുന്നു.... 

പെട്ടെന്നാണ് ഞങ്ങളുടെ മുകളിലെ ലൈറ്റ് ഓഫ്‌ ആയത്... ആകെ ഇരുട്ട്.... അപ്പുറത്തും ഇപ്പുറത്തും നോക്കി... അവിടെയെല്ലാം ലൈറ്റ് ഉണ്ട്... മൊബൈൽ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തപ്പോൾ ദേ നമ്മുടെ ചെറുപ്പക്കാരൻ മിഡിൽ ബെർത്തും റെഡിയാക്കി കെടന്നിരിക്കുന്നു... സമയം 8 മണി കഴിഞ്ഞതേയുള്ളൂ... ഇതെന്ത് മറിമായം? അപ്പോഴേക്കും ആ മുത്തശ്ശനും ഭാര്യയും കൂടി അവിടേക്ക് എത്തി...

"എന്താ മക്കളെ സംഭവം, എന്താ ലൈറ്റ് പോയത്? കംപ്ലയിന്റ് വല്ലതും ആണോ?" അദ്ദേഹം ചോദിച്ചു. ഞങ്ങൾ എല്ലാവരും ചെറുപ്പക്കാരനെ നോക്കി, ആൾ ഒന്നും അറിയാതെ ഇയർഫോണും വച്ച് മൊബൈൽ നോക്കി ഇരിപ്പാണ്...

ഞാൻ താഴെയിറങ്ങി ലൈറ്റ് ഓൺ ചെയ്‌തു... വേഗം അവൻ മൊബൈൽ മാറ്റി ഞങ്ങളെയെല്ലാം രൂക്ഷമായൊന്ന് നോക്കി... 

"ആരാ ലൈറ്റ് ഇട്ടേ , ഇവിടെ മൻഷൻ ഒറങ്ങണത് കണ്ടൂടെ?" 

"അല്ല മോനെ, സമയം ഇത്രയല്ലേ ആയുള്ളൂ, റെയിൽവേ നിയമപ്രകാരം 10-5 അല്ലേ ലൈറ്റ് ഓഫ്‌ ടൈം?" ഗവണ്മെന്റ് സർവീസിലായിരിക്കുമ്പോൾ ഒരുപാട് യാത്ര ചെയ്തതിന്റെ അനുഭവത്തിൽ ആ വൃദ്ധൻ ഓർത്തെടുത്തു. "അതിന്? ഇന്ക്ക് ഇപ്പൊ ഒറങ്ങണം, ഞാനും പൈസ കൊടുത്തേനെ ടിക്കറ്റ് എടുത്തത്, ഇങ്ങളെ ഇഷ്ട്ടം ഒന്നും ഇന്ക്ക് നോക്കാൻ പറ്റൂല്ല " അവൻ കയർത്തു ചാടി... ഞങ്ങളാകെ ഞെട്ടി പോയി... രാവിലെ മുതൽ അയ്യോ പാവം ആയിരുന്ന മനുഷ്യനാണ് ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത്, അതും ഒരു ന്യായവുമില്ലാത്ത കാര്യത്തിന്...

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു... ആകെ വഴക്കും ബഹളവും.. അവൻ ബെർത്തിൽ നിന്നും ചാടിയിറങ്ങി ഞങ്ങൾക്ക് നേരെ കുതിച്ചു... 

"ഇവനെന്തെടാ ഭ്രാന്തോ???"

ഭാഷാ ഭേദമില്ലാതെ കോച്ചിലെ ബാക്കി എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു... അവൻ ഒരുവിധത്തിലും തണുക്കുന്ന ലക്ഷണമില്ല... കൂട്ടത്തിൽ ഒരു റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു, അദ്ദേഹം വന്ന് അവനെ നിയമം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു... നിയമപ്രകാരം അവൻ തന്റെ ബെർത്ത്‌ ഉപയോഗിക്കാനുള്ള സമയം അപ്പോഴും ആയിട്ടുണ്ടായിരുന്നില്ല... വൈകുന്നേരത്തിനു ശേഷം പുതുതായി ആൾ കയറാനില്ലാത്തത് കൊണ്ട് TTE ഈ ഭാഗത്തേക്ക്‌ പിന്നെ വന്നിട്ടുമുണ്ടായിരുന്നില്ല...

ഒടുവിൽ ഹിന്ദി അറിയാത്ത ഞാനും കൂടെ വേറെ ഒരു ചേട്ടനും കൂടെ TTE യെ തപ്പിയിറങ്ങി... നമ്മുടെ കൂട്ടത്തിലെ മുത്തശ്ശിക്ക് തന്റെ മരുന്ന് കഴിക്കാൻ പോലും ഈ വഴക്കിനിടയിൽ കഴിഞ്ഞില്ലായിരുന്നു... S8 ൽ TTE ഉണ്ടായിരുന്നു, WL ആയി കയറിയ ആളുടെ ടിക്കറ്റ് convert ചെയ്യാൻ പറ്റുമോ എന്ന് നോക്കി കൊണ്ടിരിക്കുവായിരുന്നു അദ്ദേഹം... അതിനിടയിൽ ഞങ്ങൾ രണ്ടും കൂടെ കാര്യം പറഞ്ഞു, ഇത് കഴിഞ്ഞ് ഉടനെ വരാമെന്ന് പറഞ്ഞ് ഞങ്ങളുടെ സീറ്റ്‌ നമ്പർ വാങ്ങി തിരിച്ചയച്ചു... 5 മിനിറ്റിനുള്ളിൽ TTE സ്ഥലത്തെത്തി.... 

സമയം 9:50 pm 

കാര്യം അദ്ദേഹത്തെ ബോധിപ്പിച്ചു... ആൾ ഒരു സൗമ്യനായത് കൊണ്ടാണോ അറിയില്ല, വഴക്കൊന്നും വേണ്ട എന്തായാലും ഇനി 10 മിനുട്ട് കൂടെ കഴിഞ്ഞാൽ മെയിൻ ലൈറ്റ് തന്നെ ഓഫ്‌ ചെയ്യുമല്ലോ, അതുവരെ ഒന്ന് ക്ഷമിക്കൂ എന്ന് പറഞ്ഞ് രംഗം ശാന്തമാക്കി... കൂടി നിന്നവർ അവരുടെ സ്ഥലത്തേക്ക് തിരിച്ച് പോയി... അമർഷം സഹിക്കാത്തത് കൊണ്ട് ഞാൻ കുറച്ച് നേരം വാതിലിനരികിലേക്ക് മാറി പുറത്തെ രാത്രിയുടെ സൗന്ദര്യം വീക്ഷിച്ചു...

എന്തൊക്കെ കോളിളക്കം നടന്നുവെങ്കിലെന്താ, പുറത്തെ ഈ ഇരുട്ടും, തണുത്ത കാറ്റും, അതിനിടയിൽ വെളിച്ചം വരുമ്പോൾ തെളിഞ്ഞു വരുന്ന കൊങ്കൻറൂട്ടിലെ വനസമൃധിയും എന്നെ തണുപ്പിച്ചു... അൽപ്പനേരം കൂടെ അവിടെ ചെലവഴിച്ച ശേഷം ഞാനും ഉറങ്ങാൻ തിരിച്ചു... അപ്പർ ബെർത്ത്‌ ആയതു കൊണ്ടും രണ്ടു ദിവസമായി വരവുവച്ച ഉറക്കം ബാക്കിയുള്ളത് കൊണ്ടും ഞാൻ എഴുന്നേറ്റപ്പോൾ 7 മണിയോടടുത്തു... പല്ലു തേച്ചു വന്ന് പുറത്തെ കാഴ്ച്ചയും കണ്ട് ഒരു ചായവാലയുടെ കയ്യിൽ നിന്നും ചായയും വാങ്ങി ഊതി കുടിച്ചു കൊണ്ട് പതിയെ ബെർത്തിന്റെ അവിടേക്ക് വന്നു... അപ്പോഴേക്കും സ്ലീപ്പർ ടിക്കറ്റ്‌ എടുത്ത് കയറുന്ന പാസ്സഞ്ചേഴ്സ് അവിടിവിടായി സ്ഥലം പിടിച്ചു തുടങ്ങി... അങ്ങനെ 8 മണി കഴിഞ്ഞു, ട്രെയിൻ മൂന്നുമണിക്കൂർ ലേറ്റ് ആണ്, സ്വാഭാവികം... മംഗളുരു എത്തിയതേയുള്ളൂ... അവിടെ ട്രെയിൻ നിർത്തിയപ്പോൾ ഒരു വിൽപ്പനക്കാരനിൽ നിന്നും വടയും ചട്ടിണിയും വാങ്ങി കഴിച്ച് തിരിച്ച് സീറ്റിലേക്ക് നടന്നു...

ദേ ഇവിടെ മാത്രം എന്താ ഇങ്ങനെ? ഇന്നലെത്തെ കക്ഷി ഇതുവരെയും തന്റെ ബെർത്ത്‌ നിവർത്തിയിട്ടില്ല, ആൾ ഇപ്പോഴും നിവർന്നു കിടക്കുന്നു... ബാക്കി വന്നവരെല്ലാം കൂടെ മറ്റു സീറ്റുകളിലായി കഷ്ട്ടിച്ചാ ഇരിക്കുന്നത്. ഞാൻ വേഗം വന്ന് അവനെ തട്ടി വിളിച്ചു : "ഹലോ, എണീക്കുന്നില്ലേ? ബെർത്ത്‌ ഇനി നമ്മൾക്ക് യൂസ് ചെയ്യാൻ പറ്റില്ല, പകൽ സമയം ആണ്, ആളുകൾ കയറുന്നുണ്ട്, വേഗം ആവട്ടെ " അവൻ ഒരു ആലസ്യത്തിൽ മറുപടി പറഞ്ഞു : "ന്റെ ബെർത്ത്‌ ഇന്ക്ക് കെടക്കാനാണ്, ഞാൻ തോന്നുമ്പോ എണീക്കും ഇങ്ങ്ൾക്ക് ന്താ?" 

അവൻ രാവിലെ തന്നെ ഉടക്കിലാണ്... "ഇന്നലെ വൈകുന്നേരം വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ, ഇയാൾക്ക് എന്ത് പറ്റി? വല്ല കുഴപ്പവുമുള്ളയാളാണോ?" 

"ഹാ അവനു നല്ല തല്ല് കിട്ടാത്തതിന്റെ സൂക്കേടാ" മറുപടി വേഗം വന്നു, നോക്കിയപ്പോൾ ബിസ്സിനസ്സുക്കാരനാണ്, ജോലി സംബന്ധമായ ഫോൺ കാൾ കഴിഞ്ഞുള്ള വരവാണ്...

ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ഞാൻ വീണ്ടും നടക്കാൻ തുടങ്ങി, ഭാഗ്യത്തിന് ഇപ്പോഴുള്ള TTE മലയാളിയാണ്... ആളെ കാര്യം ബോധിപ്പിച്ചു...

പുള്ളി വന്നു, അവനെ എണീപ്പിച്ചു... ആദ്യമൊന്നും വഴങ്ങിയില്ലായെങ്കിലും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് കേസ് എടുക്കും എന്ന് പറഞ്ഞതോടെ അവൻ അടങ്ങി... അങ്ങനെ ബാക്കിയുള്ളവർക്ക് വീണ്ടും സീറ്റ്‌ കിട്ടി...

ആരോടൊക്കെയോ ഉള്ള ദേഷ്യം കൊണ്ട് അവൻ ഞങ്ങളെ നോക്കി പിറുപിറുത്ത് ബാഗുമെടുത്ത് കോച്ചിലൂടെ ദൂരേക്ക് നടന്നു... 


അങ്ങനെ ഒരു രാത്രിക്ക് ശേഷം ഞങ്ങളുടെ സീറ്റിൽ വീണ്ടും ചിരിയും തമാശയും മടങ്ങി വന്നു... ട്രെയിൻ കോഴിക്കോടെത്തി. ഞങ്ങൾ വാതിലിനവിടെ ചെന്ന് പുറത്തേക്ക് നോക്കി... കക്ഷിയെ കാണാനൊന്നും ഇല്ലല്ലോ... കുറച്ച് കഴിഞ്ഞപ്പോൾ അതാ അവിടെ ആരൊക്കെയോ തമ്മിൽ ഒരു ഉന്തും തള്ളും... എന്താ സംഭവം എന്ന് അറിയാൻ ഞങ്ങൾ ഇറങ്ങാൻ നോക്കിയപ്പോഴേക്കും ട്രെയിൻ ചൂളം വിളിച്ചു, തിരിച്ച് കോച്ചിൽ കയറി... അവിടെ നിന്നും ഓടിവന്നു കയറിയ പയ്യൻമാർ പറയുന്നത് കേട്ടു : "ഏതോ ഒരുത്തൻ അവിടെ വള്ളി പിടിക്കുവാണല്ലോ, ഇവിടെ ഇറങ്ങിയതാ തോന്നുന്നു, മുംബൈ നിന്ന് കേറിയതാത്രേ..." അവർ പറഞ്ഞ മറ്റു ലക്ഷണങ്ങളിൽ നിന്നും ഞങ്ങൾക്ക് കാര്യം ഏറക്കുറെ വ്യക്തമായി... 

അവന്റെ കഥയും ലീലാവിലാസവും കേട്ടിരുന്ന ഒരു മുത്തശ്ശി പറഞ്ഞു,

: "ഇത് വല്ലാത്തൊരു അവതാരം തന്നെ"

.........


Nb: ഇതിലേ കഥ ഭാവന മാത്രമാണ്, എന്നാൽ ഒരിക്കൽ വേറെയൊരു അവസരത്തിൽ നടന്ന യഥാർത്ഥ സംഭവത്തെയാണ് ഇവിടെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്... അതിനാൽ സാങ്കേതികമായ പിഴവുകൾ വായനക്കാർ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു... എന്നിരിക്കിലും നിത്യജീവിതത്തിൽ കണ്ടു മറന്ന, കേട്ടു മറന്ന വ്യക്തികളുമായി ഈ കഥക്ക് എന്തെങ്കിലും ബന്ധം തോന്നിയാൽ അത് മനപൂർവ്വമാണോ എന്ന് സംശയിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നില്ല. 

Emotional Outburst

 നമ്മളെ ആവശ്യമില്ലാത്തവരിലേക്ക് വെറുതെ അന്വേഷിച്ച് ചെല്ലരുത്...

മനുഷ്യന് അങ്ങനെ ഒരു കഴിവുണ്ട്, ഒരിക്കൽ ഏറെ പ്രിയപ്പെട്ടത് എന്ന് പറഞ്ഞു നടന്നാലും പിന്നീടൊരിക്കൽ തീർത്തും അപരിചിതരായി പെരുമാറാൻ, സംഭാഷണങ്ങൾ തുടരാതിരിക്കാൻ അതും പ്രത്യേകിച്ച് ഒരു കാരണവുമില്ലായെങ്കിൽ കൂടിയും മനുഷ്യന് കഴിയാറുണ്ട്... എങ്ങിനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല, താനും ഒരുപക്ഷേ അങ്ങനെ ആയതുകൊണ്ട് ഉത്തരം തേടുന്നത് ചിലപ്പോൾ ആത്മഹത്യാപരമാവും... ചിലപ്പോഴെല്ലാം കുറേ കാലംകൂടി ഒരു സുഹൃത്തിനോ പ്രിയപ്പെട്ട ആർക്കെങ്കിലോ ഒരു മെസ്സേജ് അയക്കുന്നതോ വിളിക്കുന്നതോ എല്ലാം അത്രയും സന്തോഷത്തോടെയാവും.... ഒരുപാട് സംസാരിക്കാനുണ്ടാവും, അന്വേഷിക്കാനുണ്ടാവും, കഥകളേറെ കേൾക്കാനുണ്ടാവും... പക്ഷെ എത്ര പെട്ടന്നാണ് പലരും അത്തരം സംഭാഷണങ്ങൾ അവസാനിപ്പിച്ചു പോവുന്നത്... നമ്മൾ എന്തെങ്കിലും തെറ്റു ചെയ്തിട്ടാണോ? അതോ അവരുടെ തെരക്കുകളുടെ കൂട്ടത്തിൽ നമ്മളെയൊക്കെ മറക്കുന്നതാണോ? തെരക്കുകളിൽ മറന്നുപോകാവുന്ന ബന്ധമേ പലരും വച്ചുപുലർത്തുന്നുള്ളോ? ഒരു കാര്യം ശരിയാണ്, അവർക്ക് നമ്മൾ പഴയ പോലെ പ്രധാനപ്പെട്ടവരാവില്ല, തീർത്തും അപ്രധാനമായ കേവലം ഒരു status view മാത്രമായിപ്പോയ ഒരുപാട് പേരിൽ ഒരാൾ മാത്രമാവാം....priority matters, right? അങ്ങനെയിരിക്കെ ഒരു മെസ്സേജിലൂടെ നമ്മൾ എന്തിനു വീണ്ടും അവരിലേക്കെല്ലാം കടന്നു ചെല്ലണം, no need of it...ചിലതെല്ലാം അങ്ങനെയാണെടോ, ഒരു കാലം കഴിഞ്ഞാൽ പലർക്കും, പലതിനും പഴയ മൂല്യമൊന്നും കിട്ടില്ല... ആരോ പറഞ്ഞ പോലെ, "മനുഷ്യനല്ലേ, മാറും, മറക്കും!!!" 

അത് മനസ്സിലാക്കാതെ പോയാൽ നിങ്ങൾ വിഡ്ഢിയാവും, തീർച്ച...

So leave such emotions...


ഇത്രയും എഴുതി തന്റെ ഡയറി അടച്ചുവെക്കുമ്പോൾ അയാളുടെ കണ്ണുകൾ അറിയാതെ നനഞ്ഞു പോയിരുന്നു... ഓർമ്മകൾ...മനുഷ്യർ... അവയെല്ലാം തനിക്കൊരു വേദനയായി മാറിയപ്പോൾ എല്ലാം നഷ്പ്പെട്ടവനെ പോലെ, അയാൾ ആ ഇരുട്ടിൽ തന്റെ നിഴലുകൾ ഉപേക്ഷിച്ചു...

Moments like this...

  "In the air... Sreesanth takes it! India win! They are the World Champions! World Twenty20 Champions!"

"Dhoni finishes off in style! A magnificent strike into the crowd! India lift the World Cup after 28 years! The party’s started in the dressing room, and Mumbai is alive!"


TV യിൽ പലയാവർത്തി കേട്ട രവി ശാസ്ത്രിയുടെ കമന്ററിയാണിത്, എന്നാലും ക്രിക്കറ്റ്‌ കാണാൻ തുടങ്ങിയത് മുതൽ ഇതുവരെയും ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ, ഇന്ത്യ കിരീടം ചൂടുന്നത് തത്സമയം കാണാൻ കഴിഞ്ഞിട്ടില്ല... 2011 ൽ ഇന്ത്യ ലോകകിരീടം ചൂടുമ്പോൾ, എന്റെ മനസ്സിൽ ക്രിക്കറ്റ്‌ എന്നാൽ ബൂസ്റ്റിന്റെ പരസ്യത്തിൽ വരുന്ന സച്ചിനും ധോണിയുമായിരുന്നു... തെങ്ങിൻ പട്ടകൊണ്ടുള്ള ബാറ്റും ഐസ്ക്രീം പന്തുമായിരുന്നു നമ്മൾടെ MRF ഉം സ്റ്റിച്ച് ബോളും... ഹാ പിന്നീട് എപ്പോഴോ ഈ കളിയെ ഇഷ്ട്ടമായി, അതിനിടയിൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യ നേടിയെങ്കിലും അതും കാണാനുള്ള വഴി അന്നില്ലായിരുന്നു... എന്നാൽ 2015 ലെ ലോകകപ്പ് ഏറെ പ്രാധാനപ്പെട്ടതായിരുന്നു... അന്ന് ഇന്ത്യയുടെ മുഴുവൻ മത്സരവും വിടാതെ കണ്ടിരിക്കും, അതും രണ്ടു ഇനിങ്സുമായി 100 ഓവർ!!! 'മോക്ക' പാടി വന്ന പാകിസ്ഥാനെ വന്ന വഴിയെ ഓടിച്ചുവിട്ടതും ABD യും അംലയും ഡ്യൂപ്ലെസിയുമുള്ള ദഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തിയതും ഇന്നും മനസ്സിലുണ്ട്... സ്റ്റാർക്കിന്റെയും ബോൾട്ടിന്റെയും ബൗളിംഗ് കണ്ട് കിളിപോയിരുന്നിട്ടുണ്ട്, സ്റ്റമ്പ് തെറിച്ചു പോവുന്നത് കാണാൻ വേണ്ടി മാത്രം മത്സരശേഷം ഹൈലൈറ്റ്സ് കാണലും പതിവായി... എന്നാൽ ഓസ്ട്രേലിയക്ക് മുമ്പിൽ ഒരിക്കൽ കൂടി നമ്മൾ വീണുപോയപ്പോൾ സങ്കടം പതിയെ വന്നുമൂടി... ഓസ്ട്രേലിയക്ക് മുമ്പിൽ മുട്ടിടിക്കുന്ന പതിവ് നമ്മൾ പിന്നെയും ആവർത്തിച്ചു... എങ്കിലും 2019 ൽ ഇംഗ്ലണ്ടിലേക്ക് ഇന്ത്യ പറന്നപ്പോൾ തിരികെ കൊണ്ടുവരാൻ ആ ലോകകിരീടം കൂടെ ഉണ്ടാവണമെന്ന് ആശിച്ചു... ഗ്രൂപ്പിൽ ഇന്ത്യ കഴിഞ്ഞ ലോകകപ്പിന്റെ അതേ രീതിയിൽ അജയരായി മുന്നേറിയപ്പോൾ ആ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് വച്ചു... ക്രിക്കറ്റിന്റെ രാജാവ് നയിക്കുന്ന ഈ പട ഇത്തവണ കിരീടം ചൂടുമെന്ന് ആരോ ഉള്ളിൽ നിന്നും പറയുന്ന പോലെ... ഒടുക്കം സെമി ഫൈനൽ മത്സരമെത്തി... ന്യൂസിലാൻഡാണ് എതിരാളി... പിറ്റേ ദിവസം സ്കൂളിൽ പരീക്ഷയുണ്ടായിട്ടും ടിവി യുടെ മുമ്പിൽ ഇരുന്നു, ലോകകപ്പിനോളം വലുതാണോ ഒരു പരീക്ഷ? അങ്ങനെ മത്സരം തുടങ്ങിയതും പലതും കൈവിട്ട് പോവുന്നത് പോലെ തോന്നി, ഇന്ത്യയുടെ മറുപടി ബാറ്റിംഗിൽ ടൂർണമെന്റിൽ ഇതുവരെ കാണാത്ത വിധം നമ്മുടെ മുൻനിര തകർന്നിരിക്കുന്നു... എങ്കിലും ധോണി ക്രീസിലുണ്ടല്ലോ എന്ന് മനസ്സ് ആശ്വസിച്ചു, കൂട്ടിന് ജഡേജയും... എന്നാൽ വിക്കറ്റിനു മുന്നിലും പിന്നിലും തന്റെ വേഗത കൊണ്ട് ഏറെ ഞെട്ടിച്ചിട്ടുള്ള ആ റാഞ്ചിക്കാരന് അന്ന് തന്റെ ലക്ഷ്യം പൂർത്തിയാക്കാനായില്ല... ഗുപ്റ്റിലിന്റെ ഡയറക്റ്റ് ഹിറ്റിൽ അയാൾ റൺ ഔട്ട്‌ ആയി മടങ്ങുമ്പോൾ ടിവി യുടെ മുമ്പിൽ നിന്നും ദേഷ്യവും സങ്കടവും അടക്കി പിടിച്ചു എഴുന്നേറ്റു... ...പിന്നീട് ഒരു കുട്ടിയെ പോലെ കരഞ്ഞു... ആ രംഗങ്ങൾ ഇന്ന് കാണുമ്പോഴും ഉള്ളിൽ ഒരു വിങ്ങലാണ്, ജനലിൽ മുഖമമ്മർത്തി കരയുന്ന രോഹിത്തിന്റെ ദൃശ്യം ഇന്നും മായാതെ മനസ്സിലുണ്ട്... അത്രമേൽ ആഗ്രഹിച്ച ഒന്നിനെ നേടാൻ പറ്റാതെ പോയതുകൊണ്ടാവാം...


പിന്നീട് തെരക്കുകൾ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ മത്സരങ്ങൾ കാണുന്നതും പതിയെ കുറഞ്ഞു... അതിനിടയിൽ പ്രിയപ്പെട്ട, തന്റെ ബാല്യത്തെ ഹരം കൊള്ളിച്ച പലരും കളിജീവിതം മതിയാക്കിയതും ഈയൊരു വിരക്തിക്ക് കാരണമായി എന്ന് പറയാം... എങ്കിലും ഗാബ ടെസ്റ്റിലെ പന്തിന്റെ വിജയ റണും 2023 ലെ IPL ഫൈനലുമെല്ലാം നല്ല ഓർമകളായി കൂടെകൂടി... വീണ്ടും മറ്റൊരു ഏകദിന ലോകകപ്പ്... ഇന്ത്യ വേദി... കിരീടമുയർത്താൻ ഇതിലും മികച്ചൊരു അവസരം വേറെയില്ല... അങ്ങനെ പതിവ് പോലെ ഇന്ത്യ ഫൈനൽ വരെയും അപരാജിതരായി മുന്നേറി... ടീം എന്ന നിലയിൽ എല്ലാവരും പരമാവധി ശ്രമിച്ചു... ഓരോരുത്തരും പരസ്പരം പിന്തുണച്ചു.. മത്സരശേഷമുള്ള ഡ്രസ്സിങ് റൂം വിശേഷങ്ങൾ പോലും നമ്മൾ കാത്തിരുന്നു... എന്നാൽ സ്റ്റേഡിയത്തിലെ ഒരു ലക്ഷത്തിലധികം വരുന്ന കാണികളെ നിശബ്ദരാക്കി തങ്ങൾ ജയിക്കുമെന്ന കമ്മിൻസിന്റെ വെല്ലുവിളി ശരിയാവുന്നതായിരുന്നു മത്സരം തുടങ്ങിയപ്പോൾ കണ്ടത്...നമ്മളുയർത്തിയ ലക്ഷ്യം നിഷ്കരുണം ഓസ്ട്രേലിയ അടിച്ചെടുത്തത് കണ്ടപ്പോൾ വീണ്ടും മനസ് പിടഞ്ഞു... ഒരിക്കൽ കൂടെ കണ്ണുകൾ നിറഞ്ഞു... സിറാജിന്റെയും കോഹ്ലിയുടെയുമെല്ലാം കരഞ്ഞു കലങ്ങിയ മുഖങ്ങൾ ഇന്നും ഓർത്തെടുക്കാനാവും... മത്സരസമയം കൂട്ടുകാരുമായി പങ്കിട്ട പ്രതീക്ഷകൾ വീണുടഞ്ഞപ്പോൾ ഞങ്ങളും പരസ്പരം ആശ്വസിപ്പിച്ചു... പക്ഷെ ഉള്ളിൽ അപ്പോഴും ആ വേദന വിടാതെ പിന്തുടരുന്നുണ്ടായിരുന്നു...

ഒടുക്കം 2024 ടി-20 ലോകകപ്പ്... രോഹിത്തിന്റെയും വിരാടിന്റെയും അവസാന മത്സരങ്ങളെന്ന് പലരും വിധിയെഴുതി... കോഹ്ലിക്ക് ഇതുവരെയും T20 കിരീടം ചൂടാനായിട്ടില്ല... രോഹിത് ആവട്ടെ ഒരു കൗമാരക്കാരനായി കിരീടം കണ്ട ശേഷം നായകനായി കിരീടമുയർത്താനുള്ള സുവർണാവസരമാണ്. ഗ്രൂപ്പ്‌ ഘട്ടത്തിൽ മികച്ച വിജയങ്ങളുമായി മുന്നേറിയ ഇന്ത്യ സൂപ്പർ 8 ൽ ഓസ്ട്രേലിയയെ കീഴടക്കി കൊണ്ട് കഴിഞ്ഞ വർഷത്തെ തോൽവിക്ക് പകരംവീട്ടി. പിന്നീട് ഇംഗ്ലണ്ടിനെ സെമിയിലും തകർത്ത് നമ്മൾ മറ്റൊരു ലോക കിരീടത്തിനരികിൽ... ഫൈനൽ ആരംഭിക്കുകയാണ്, 140 കോടി ജനങ്ങൾ വീണ്ടും പ്രതീക്ഷയോടെ ടിവിക്കും സ്ക്രീനിനും മുമ്പിൽ ശ്വാസമടക്കി കാത്തിരുന്നു... അതുവരെയും മികച്ച റൺ കണ്ടെത്താൻ കഴിയാതെ പോയ രാജാവിന്റെ ബാറ്റിന് അന്ന് പഴയ ഊർജ്ജം കൈവന്നു... ഒപ്പം അക്സർ പട്ടേൽ കൂടെ തകർത്തടിച്ചപ്പോൾ 176 എന്ന ടോട്ടലിലേക്ക് ഇന്ത്യയെത്തി... ഒരു ഫൈനൽ മത്സരം, 2nd ബാറ്റിംഗ്, ഈ ലക്ഷ്യം തന്നെ ധാരാളം... ആദ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തി ബൗളർമാരും പ്രതീക്ഷ തന്നു... എന്നാൽ ഒരറ്റത്ത് ക്ലാസനും ഒപ്പം കട്ടക്ക് കൂടെ നിന്ന് ഡി കോക്കും കൂടി ഇന്ത്യൻ പ്രതീക്ഷകളെ അതിർത്തി കടത്തികൊണ്ടിരുന്നു... പന്ത് പലയാവർത്തി സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ പറന്നിറങ്ങി... ഒടുവിൽ ബുമ്ര വീണ്ടും അവതരിച്ചു... ഓരോവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തി ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു... ഒടുക്കം അവസാന ഓവർ വന്നെത്തി... ലക്ഷ്യം 6 പന്തിൽ 16 റൺ... സ്‌ട്രൈകിലാകട്ടെ കില്ലർ മില്ലെറും...

ഹൃദയമിടിപ്പ് കൂടി, 3 മോശം പന്തുകൾ മതി, എല്ലാം അവസാനിക്കാൻ.... ക്യാപ്റ്റൻ ഹാർദികിനെ പന്തേൽപ്പിച്ചു... ആദ്യ ബോൾ...

മില്ലെർ പന്ത് ഉയർത്തിയടിച്ചു....

എല്ലാ കണ്ണുകളും ഒരുപോലെ പന്തിനൊപ്പം സഞ്ചരിച്ചു.... ഒരു നിമിഷം കണ്ണുകൾ മുറുക്കിയടച്ചു പോയി.... തീർന്നു...


"Long-off... long-off... LONG-ON! He's hit it high! He's hit it down towards long-off! Is it going to go? No! Oh, it's out... is it?! Oh, wait a minute... wait a minute! SURYAKUMAR YADAV!"



കണ്ണുകൾ വിശ്വസിക്കാനാവാതെ വീണ്ടും ആ രംഗം കണ്ടു, അയാൾ എവിടെ നിന്ന് വന്നു... എങ്ങിനെ ആ പന്ത് കൈപ്പിടിയിൽ ഒതുങ്ങി... യഥാർത്ഥത്തിൽ ആ ക്യാച്ചിൽ സൂര്യ പിടിച്ചെടുത്തത് ഒരു വിക്കറ്റ് മാത്രമല്ല, മറിച്ച് ലോകകിരീടം തന്നെയായിരുന്നു...

പിന്നെ ചടങ്ങുകൾ തീർക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളു... ഒടുവിൽ 169 റൺസിൽ ദഷിണാഫ്രിക്ക അവസാനിച്ചു... 13 വർഷത്തെ കിരീടവരൾച്ചക്ക് ശേഷം അതാ ഒരു ഇന്ത്യൻ നായകൻ വീണ്ടും ലോക കിരീടം ചൂടുന്നു... രോഹിത് ഗ്രൗണ്ടിൽ മുഖമമർത്തി കരഞ്ഞു, കോഹ്ലിയും വികാരധീനനായി... കണ്ടു നിന്ന കാണികളും, കോടിക്കണക്കിനു ആരാധകരും സന്തോഷത്തിൽ ആറാടി... ഒടുക്കം ലോകത്തെ കീഴടക്കിയ നായകൻ ത്രിവർണ പതാക ആ പുൽമൈതാനത്ത് നാട്ടി...


വർഷങ്ങളോളം കാത്തിരുന്ന ആ നിമിഷം വിശ്വസിക്കാനാവാതെ കണ്ണുകൾ നിറഞ്ഞൊഴുകി.അതേ, ഇന്ത്യയുടെ വിശ്വകിരീടനേട്ടം ഇതാ താൻ നേരിൽ കാണുന്നു... സന്തോഷം കൊണ്ട് എന്തെല്ലാമാണോ ചെയ്തുകൂട്ടിയത്... ഇന്നും തീർച്ചയില്ല...

ആ സന്തോഷത്തിനിടയിൽ, ഒട്ടും പ്രതീക്ഷിക്കാതെ ഒരു പ്രഖ്യാപനം കൂടി വന്നെത്തി... കോഹ്ലിയും രോഹിത്തും ജഡേജയും കുട്ടി ക്രിക്കറ്റിനോട് വിട പറയുന്നു... കഴിഞ്ഞ 15 വർഷത്തോളം തങ്ങൾ സ്വപ്നം കണ്ട ആ കിരീടം ചൂടി, ക്യാരിയറിന്റെ സമ്പൂർണതയിൽ അവർ വിടവാങ്ങൽ നടത്തിയിരിക്കുന്നു...


എത്രയോ നാളുകളായി ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകിയവരാണ്, ഇവരുടെ ശൂന്യത നികത്താനാവുമോ എന്നറിയില്ല, എങ്കിലും ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് കിങ്ങും ഹിറ്റ്‌മാനും ജഡ്ഡുവുമെല്ലാം അത്രമേൽ പ്രിയപ്പെട്ടവർ തന്നെ... 


2024 ൽ ഒരു ക്യാച്ചിലൂടെ കിരീടം നേടി തന്ന സൂര്യ രണ്ടുവർഷങ്ങൾക്കപ്പുറം വീണ്ടും ആ കിരീടത്തെ കൈവിടാതെ നമുക്ക് നേടി തന്നു, പക്ഷെ ഇത്തവണ അയാൾക്ക് കപ്പിത്താന്റെ റോളായിരുന്നു... സഞ്ജുവിന്റെ ഇന്നിങ്സുകൾ ഈ ലോകകപ്പിന്റെ ഓർമകളായി ഉണ്ടാവുമെങ്കിലും 2024 ജൂൺ 29 ന്റെ രാത്രി പകർന്ന ആനന്ദവും ആഘോഷവും ഇന്നും മറക്കാൻ കഴിയുന്നില്ല...




പറയാൻ കൊതിച്ചത്....

 പറയുവാൻ ഒരു കഥയെങ്കിലും ഇല്ലെങ്കിൽ മനുഷ്യൻ എന്തൊരു നിസ്സഹായനാണ്...


ഞാൻ ഇടക്കെല്ലാം ആലോചിക്കും ജീവിതത്തിൽ ഒന്നും ഓർമിക്കാനില്ലെങ്കിൽ എന്തായിരിക്കും മനുഷ്യരുടെ അവസ്ഥ... ശരിയല്ലേ ? ഇടക്ക് എപ്പോഴെങ്കിലും ഒരു സുഹൃത്തിനെ കണ്ടാൽ , അല്ലെങ്കിൽ ആരെങ്കിലും ഫോൺ വിളിക്കുമ്പോൾ പുതിയതായി പറയാൻ ഒരു കഥ പോലും ഓർമയിൽ നിന്നും ചികഞ്ഞെടുക്കാനില്ലെങ്കിൽ ഈ ജീവിതം തന്നെ അർത്ഥശൂന്യമാവുമെന്ന് തോന്നിപ്പോവാറുണ്ട്... അങ്ങനെ ഒരു അവസ്ഥയിലേക്ക് ഒരു മനുഷ്യൻ എത്തുന്നത് എങ്ങനെയാണ്, ഒരു പക്ഷെ അവന്റെ സാഹചര്യമാകാം, അവർ കടന്നു വരുന്ന അനുഭവങ്ങളാകാം , അതുമല്ലെങ്കിൽ മാറ്റേതെല്ലാമോ മനുഷ്യരെ കൊണ്ടും ആവാം... ഈ മൂന്നാമത് പറഞ്ഞതിന്റെ അപകടം ഒന്ന് ആലോചിച്ചു നോക്കു, നമ്മൾ പോലും അറിയാതെ മറ്റൊരു മനുഷ്യനാൽ നമുക്ക് മുറിവേൽക്കുന്ന അവസ്ഥ...

ശരീരത്തിനേൽക്കുന്ന മുറിവിനെക്കാൾ എത്രയോ അധികം നമ്മുടെ മനസ്സിന്റെ മുറിവുകൾ നമ്മെ വേദനിപ്പിക്കും... ഒരു പക്ഷെ, അത്രമേൽ പ്രിയപ്പെട്ടതായിരുന്നത് ഏതോ സമയം മുതൽ നമുക്ക് അന്യമായി മാറാം... അത് സൗഹൃദമാകാം, സാഹോദര്യമാകാം, പ്രണയമാകാം... ആരോ പറഞ്ഞതുപോലെ, മനുഷ്യനല്ലേ, മാറാം...അവർ എല്ലാം മറക്കാം... എന്നാൽ ഈ മാറ്റത്തിനിടയിലും താൻ കാരണം മറ്റൊരാളും വിഷമിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ തന്നെ ബാധ്യതയാണെന്നു തോന്നുന്നു...

 എല്ലായിപ്പോഴും നമ്മുടെ ഭാഗത്തു നിന്ന് മാത്രം ചിന്തിക്കാതെ ഇടക്കെല്ലാം മറ്റുള്ളവരുടെ കൂടെ രീതിയിൽ ചിന്തിക്കാം, അവരെ കൂടെ പരിഗണിക്കാം... നമ്മുടെ ചെറിയ വാക്കുകൾ മതിയാകും മുറിവേറ്റ മനുഷ്യനും മനസ്സിനും ആശ്വാസമാകാൻ...


ഒരു പക്ഷെ എവിടെയോ വച്ച് നിന്ന് പോയ അവരുടെ വാക്കുകൾക്കും കഥകൾക്കും പുതുജീവൻ നൽകാനും അത്ര മാത്രം മതി... 


മഴ

 മഴ 


വൃശ്ചിക തണുപ്പിനുപകരം, തുലാവർഷത്തെ ഓർമിപ്പിക്കും വിധം പെയ്തു തിമിർക്കുന്ന മഴ കണ്ടപ്പോഴാണ് വീണ്ടും ആ ചിന്ത വന്നത്... മഴ യഥാർത്ഥത്തിൽ നമുക്കാരാണ്? 

കവികളുടെയും എഴുത്തുക്കാരുടെയും സിനിമാക്കാരുടെയും ഇഷ്ടവിഷയമാണല്ലോ മഴ... പ്രണയിക്കുന്നവർക്ക് കുളിർമഴയും പവിഴമഴയും... വേദനിക്കുന്നവർക്ക് കണ്ണീർ മഴ... തളർന്നു പോയവർക്ക് ചെന്നു ചേക്കേറാൻ കൂടുതന്ന ഇടമായി മഴ... മഴയെ കുറിച്ചെഴുതാൻ പറഞ്ഞാലാവട്ടെ കൈതപ്രം ഒരു പാട്ടു മുഴുവൻ തന്നെ മഴക്കായി എഴുതിയിട്ടുണ്ട്...

എങ്കിലും എനിക്കാരാണ് മഴ എന്ന് വെറുതെ ഒന്ന് ആലോചിച്ച് പോവുകയാണ്... ജീവിതം വളരെ വിരസവും ഓട്ടപാച്ചിലും അപ്രിയവുമായി മുന്നേറുമ്പോഴാണ് ജനാലയിലൂടെ ഒരു ഇളം കാറ്റ് കടന്നു വന്നത്... പുറത്തിറങ്ങി നോക്കിയതും മാനം കറുത്തിരുണ്ടിരിക്കുന്നു... പെട്ടെന്ന് പ്രിയപ്പെട്ട ആരെയോ കണ്മുന്നിൽ കണ്ട പോലെ മനസ്സ് തുള്ളിച്ചാടി (ഞാൻ ആർത്തു ചാടിയാൽ ആൾക്കാർ പ്രാന്താണെന്ന് പറയും)... എന്തെന്നില്ലാത്ത ഒരു സന്തോഷം... നഷ്ട്ടപ്പെട്ട എന്തോ തിരിച്ച് കിട്ടിയോരാനന്ദം... വാടി തളർന്നു പോയ ചെടിക്ക് തെളിനീർ ലഭിക്കും പോലെ, തളർന്നുറഞ്ഞു പോയ മനസ്സും ശരീരവും ഒരു പുതുജീവൻ ലഭിച്ചപോൽ ആവേശത്തിലായി... അങ്ങനെ അൽപ്പനേരത്തേക്കെങ്കിലും സകലതും മറന്ന്, ഞാനും ആ മഴയിൽ അലിഞ്ഞു പോവുകയാണ്... അതേ, ഈ മഴ എനിക്കും ആരൊക്കെയോ ആണ്... മറ്റൊന്നിനും നൽകാൻ കഴിയാത്തൊരനുഭൂതി ഈ മഴയിൽ ഞാൻ അനുഭവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇതെനിക്ക് എന്നും പ്രിയപ്പെട്ടത് തന്നെ...


Writer's Perspective


 "In a democratic country, the ultimate priority is the citizens, whose fundamental rights, welfare, and collective voice form the foundation of governance and the primary responsibility of elected leaders."








ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...